2015 ഡിസംബർ 28, തിങ്കളാഴ്‌ച

                                      കുട്ടിക്കാലം 


എന്റെയോര്‍മ്മയില്‍ നാട്ടിലെ ആദ്യ സൈക്കിള്‍ 
കട രാമന്‍കുട്ടി ഏട്ടന്റെ ആണ്. പ്രത്യകിച്ച് ഷെഡ്‌ 
ഒന്നും ഇല്ല. ഒരു മരത്തിന്റെ ചുവട്ടില്‍ രണ്ടോ ,മൂന്നോ,
സൈക്കിളുമായി ഇരിക്കും, ഉള്ള സൈക്കിള്‍ മുഴുവന്‍ 
വലിയ വണ്ടി ആയിരിക്കും, അന്നത്തെ എന്റെ ഭാഷയില്‍ 
പറഞ്ഞാല്‍ ഒരു വണ്ടി.

ഒരു വണ്ടി, മുക്കാ വണ്ടി, അര വണ്ടി, കാ വണ്ടി,,,
ഇങ്ങിനെയാണ്‌ സൈക്കിളിനെ തരം തിരിച്ചിരിക്കുന്നത്.
എങ്ങിനേലും സൈക്കിള്‍ ചവിട്ടു പഠിക്കണം എന്ന് മൂത്ത് 
നടക്കുന്ന കാലം, വലിയ വണ്ടിയില്‍ പഠിക്കുന്ന കാര്യം 
കഷ്ടമാ,,, കാരണം അത് കുട്ട്യോള്‍ക്ക് വാടകയ്ക്ക് തരൂല.
പിന്നെ കിട്ടിയാല്‍ തന്നെ കാലും എത്തൂല,,, 

അങ്ങിനെയെരിക്കെ നാട്ടില്‍ പുതിയ സൈക്കിള്‍ കട തുറന്നു.
അവിടെയാണെങ്കി ഈ പറഞ്ഞ എല്ലാ മോഡല്‍ സൈക്കിളും 
ഉണ്ടായിരുന്നു. മണിക്കൂറിനു ഒരു രൂപ, അതും പോരാ 
എടുക്കാന്‍ പോകുന്ന ആള്‍ക്ക് ചവിട്ടു അറിയണം, 
പോരാത്തതിന് പരിചയവും വേണം ,,,

കിട്ടുന്ന കാശൊക്കെ മുട്ടായിയും, ഐസും വേടിച്ചു തിന്നിരുന്ന ഞങ്ങള്‍ പിന്നെ കാശു ഒരുകൂട്ടലായി, ഒരു രൂപ തികച്ച് 
ആയാല്‍ അപ്പൊ ഓടും സൈക്കിള്‍ ഷോപ്പിലേക്ക്.
സൈക്കിള്‍ ചിവിട്ടി പോകുന്ന വഴിയില്‍ ആരെ കണ്ടാലും 
ചോദിക്കും "ഏട്ടാ സമയമെത്രയായി ? കയ്യില്‍ വാച്ച് ഉണ്ടോന്നു 
പോലും നോക്കാറില്ല. കാരണം ഒരു മിനുട്ട് പോലും 
കൂടിയാല്‍ കടക്കാരന്‍ വിടില്ല . ഒരിക്കല്‍ കള്ളുഷാപ്പില്‍ 
നിന്നും വരുന്ന എട്ടനോടാണ് സമയം ചോദിച്ചത്. 
പുള്ളി സമയം തെറ്റി പറഞ്ഞു. പിന്നത്തെ കാര്യം കട്ടപൊക!!!

പകലിലെ ഈ മണിക്കൂര്‍ പരിപാടിയേക്കാള്‍ ലാഭം ആണ് 
രാത്രി സൈക്കിള്‍ എടുക്കുന്നത് എന്ന് ഞങ്ങള്‍ക്ക് വൈകിയാണ്
മനസിലാക്കിയത്, പക്ഷേങ്കി നിലാവെളിച്ചം ഉള്ള ദിവസം 
നോക്കണം, നിലാവുള്ള ദിവസം ഉമ്മയോട് ചോദിച്ചു 
സൈക്കിള്‍ ബുക്ക്‌ ചെയ്യണം, വ്യാഴാഴ്ച ദിവസവും നോക്കണം.
കാരണം വെള്ളിയാഴ്ച മദ്രസ്സ ഇല്ലാത്തത് കൊണ്ട് രാവിലെയും 
കുറച്ചു നേരം സൈക്കിള്‍ ചവിട്ടാം. ഒരിക്കല്‍ ഇത് പോലെ 
കൊണ്ട് വന്നിട്ട് നിലാവ് ഞങ്ങളോട് പിണങ്ങി പോയി.
അന്ന് ഞാന്‍ ഉമ്മയെ ഒത്തിരി പ്രാകിയിരുന്നു...

ഒരു ദിവസം ചര്‍ച്ചക്കിടയില്‍ ഞാന്‍ പറഞ്ഞു,,,
എന്തായാലും ഓലുക്ക് ഇപ്പൊ നല്ല ചൊള്ളയാ,,,
ഒരു സൈക്കിളില്‍ നിന്ന് തന്നെ ഒരീസം നൂറുറുപ്പിയെലും 
കിട്ട്ണ്ണ്ടാകും ല്ലേ ?
ഇത് കേട്ട മറ്റൊരുത്തന്‍ ,,, ഏയ്‌ നൂറൊന്നും പോര 
ചെങ്ങായ്മാരെ,,, എങ്ങിനേം ഒരഞ്ഞൂറുറുപ്പിയെലും
കിട്ടും,,എപ്പോ നോക്കിയാലും ഒരു ഒയിവും ഇല്ലല്ലോ ,,,
ഞങ്ങളുടെ ഈ മണ്ടന്‍ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചിരുന്ന 
ഒരാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു,,,
അതെങ്ങിനെയാ മക്കളെ കിട്ടുക ? ഒരു ദിവസം 24 മണിക്കൂര്‍ 
അല്ലെ ഉള്ളൂ,, മണിക്കൂറിന് ഒരു രൂപ വെച്ച് നോക്കിയാല്‍ 
24 രൂപയെ കിട്ടുകയുള്ളൂ ...
ഇത് കേട്ട ഞങ്ങള്‍ പരസ്പരം വായും പൊളിച്ചു നിന്നത് 
ഇന്നോര്‍ക്കുമ്പോള്‍ ഒരു രസം തന്നെയാണേ!!!


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ