2015 ഡിസംബർ 28, തിങ്കളാഴ്‌ച

                                          കൂടിക്കാഴ്ച 


എഴുത്തിനും വായനക്കും അക്ഷരങ്ങള്‍ക്കും അപ്പുറം ഊഷ്മള സൌഹൃദത്തിന്റെ വിശാലമായ ഒരു ആകാശം കൂടി തുറന്നു തരുന്നുണ്ട് ഈ നവ മാധ്യമം . ജീവിക്കുന്നയിടത്തെ ഇത്തിരി സൌഹൃദങ്ങള്‍ക്കപ്പുറം തികച്ചും 'ശൂന്യ'മായിരുന്ന ഒരു കാലം കടന്നു ഇന്ന് ലോകത്തിന്റെ ഏതു കോണിലും നമുക്ക് ആള്ക്കാരുണ്ട് . കൂട്ടുകാരുണ്ട് . അതിരുകളും സീമകളും ഭൂഖണ്ഡങ്ങളും കടന്നു ലോകം മുഴുവന്‍ ഇന്ന് ആ ശൃംഖല വ്യാപിച്ചു കിടക്കുന്നു .

ഫേസ് ബുക്കില്‍ എഴുതി തുടങ്ങിയ കാലം തൊട്ടേ ഒപ്പം കൂടിയ ഒരു കൂട്ടുകാരനാണ് ബഷീര്‍ പണ്ടിയത്ത് . നല്ല വായനക്കാരനും മികച്ച ചില പോസ്റ്റുകളുമായി നമ്മെ വിസ്മയിപ്പിക്കുകയും ചെയ്ത ബഷീറിന്റെ
പ്രത്യേകത എല്ലാ ചെറുകിട വന്‍കിട എഴുത്തുകാരെയും ഒരേപോലെ പ്രോത്സാഹിപ്പിക്കുകയും നിരന്തരം വായിക്കുകയും ചെയ്യുന്നു എന്നതാണ് . ബഷീറിന്റെ ലൈക്കോ കമന്റോ കിട്ടാത്ത അദ്ദേഹത്തിന്‍റെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരും ഉണ്ടാവില്ല തന്നെ .

എല്ലാവരെയും വായിക്കുകയും എല്ലാവരെയും നന്നായി പരിഗണിക്കുകയും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും
ചെയ്യുക എന്നതാണ് ബഷീറിന്റെ അനിതര സാധാരണമായ പ്രത്യേകത .

സൌഹൃദ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുമ്പോഴൊക്കെ അദ്ദേഹം അതിനു കീഴെ വന്നു പറയും . ഒരു ദിവസം നമ്മളും തമ്മില്‍ കാണും . അതിനു അള്ളാഹു തൗഫീഖ് ചെയ്യട്ടെ .

ആ പ്രാര്‍ത്ഥന ഇന്നലെ വിശുദ്ധ മണ്ണില്‍ പരിശുദ്ധ കഅബാലയത്തിന്റെ
കണ്മുമ്പില്‍ മസ്ജിദുല്‍ ഹറമിന്റെ മുറ്റത്തു വെച്ച് സാക്ഷാത്ക്കരിച്ചു .

നാം എപ്പോള്‍ എവിടെ ഏതു രീതിയിലാണ് കണ്ടു മുട്ടുക എന്ന് ആര്‍ക്കും മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല എന്നും ഒരാളെ നമുക്ക് കാണണം എന്ന അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ അത് എന്നെങ്കിലും സംഭവിച്ചിരിക്കും എന്നതിന്റെയും ഏറ്റവും പുതിയ തെളിവായിരുന്നു ഇന്നലത്തെ ഞങ്ങളുടെ സമാഗമം .

നാട്ടില്‍ നിന്ന് ഉമ്മ ഉമ്രക്കു വരുന്നുണ്ട് എന്നും ഉമ്മ വരുമ്പോള്‍
ഉമ്മയോടൊപ്പം ഹറമില്‍ കുറച്ചു ദിവസം ചെലവഴിക്കാന്‍ ഞാനും ജുബൈലില്‍ നിന്ന് മക്കത്തേ ക്ക് വരുമെന്നും ബഷീര്‍ പറഞ്ഞിരുന്നു .

ജിദ്ദയിലേക്ക് വരാന്‍ അതിയായ ആഗ്രഹം ഉണ്ട് എന്നും പരമാവധി വരാന്‍ ശ്രമിക്കാം എന്നും കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു .
അന്നേരം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു . ഹറമില്‍ പരമാവധി ഉമ്മയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക . ജിദ്ദ യിലേക്ക് വന്നു പോകുന്നത് ഒരു പാട് സമയ നഷ്ടം ഉണ്ടാക്കും .

തദടിസ്ഥാനത്തില്‍ ബഷീറിനെ ഇങ്ങോട്ട് വരുത്തുന്നതിലേറെ അങ്ങോട്ട്‌ പോയി കാണുകയാവും ഏറെ നല്ലത് എന്ന് ഞാനും നെല്ലിച്ചോടും തീരുമാനിക്കുകയായിരുന്നു .

അങ്ങനെ ഞങ്ങള്‍ മക്കയിലെത്തുമ്പോള്‍ ജിദ്ദയില്‍ നിന്ന് മറ്റൊരാള്‍ കൂടി അദ്ദേഹത്തെ കാണാനെത്തിയിരുന്നു . ഹംസ കരിമ്പില്‍ പുല്ലത്തീല്‍ .
അപ്പോഴേക്കും മക്കയില്‍ തന്നെയുള്ള അബ്ദുല്‍ ഗനിയും എത്തി ച്ചേര്‍ന്നു .

ഏറെ നേരത്തെ സംസാരത്തിനും ആലിംഗനത്തിനും സ്നേഹ പ്രകടങ്ങള്‍ക്കും ശേഷം യാത്ര പറഞ്ഞു പോരുമ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു . ഓരോ സൌഹൃദത്തിനും ഓരോ തരത്തിലുള്ള ഊഷ്മളതയാണ് സമ്മാനിക്കാനാവുക
പക്ഷേ ഫേസ് ബുക്ക്‌ സൌഹൃദത്തിന് അനിര്‍വചനീയമായ
വല്ലാത്ത ഇഴയടുപ്പമുള്ള , തീവ്രവും ഹൃദയം തൊടുന്നതുമായ
അനുഭൂതി പകരുന്ന ഒരു പ്രത്യേക സൌഹൃദമാണ്
സമ്മാനിക്കാനാവുക .

എവിടെ യോ , ഭാഷക്കും ദേശത്തിനും അപ്പുറം ആരൊക്കെയോ നമ്മുടെ കൂടെ എ പ്പോഴും ഉണ്ട് എന്നും ലോകത്തിന്റെ ഏതൊരു കോണിലും നമ്മെ അറിയുന്ന , ഇഷ്ടപ്പെടുന്ന , വായിക്കുന്ന , നമ്മോടു സംവദിക്കുന്ന , ആശയ വിനിമയം നടത്തുന്ന കുറച്ചു നല്ല മനസ്സുകളുണ്ടല്ലോ എന്ന സന്തോഷവും ആണ് ഈ മാധ്യമം നമുക്ക് സമ്മാനിച്ച ഏറ്റവും വലിയ അനുഗ്രഹം എന്ന് എനിക്ക് തോന്നുന്നു .

ഒരു പാട് ആളുകളെ നേരിട്ട് കാണാനായി . ഇനിയും കാണാനുണ്ട് കുറെ പേരെ .എന്നെങ്കിലും ഒരിക്കല്‍ തീരെ പ്രതീക്ഷിക്കാത്ത , ഒരിടത്ത് വെച്ചും ഒരു ദിവസം നമുക്കും കാണാം . കാണണം .
ഇന്നല്ലെങ്കില്‍ നാളെ ..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ