2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

                                  തൊഴില്‍ മോഹങ്ങള്‍ 


*ചെറുപ്പത്തില്‍ വീട്ടിലെ കിണറിന്റെ പടവുകള്‍ 
മനോഹരമായി പടുക്കുന്നത് കണ്ടപ്പോള്‍ വലുതാകുമ്പോള്‍ 
ഒരു പടവുകാരനാകണം എന്ന് തോന്നി.

*മദ്രസ്സയില്‍ ഖുര്‍ആന്‍ പഠിപ്പിച്ചു തന്നിരുന്ന ഉസ്താതിന്റെ 
വെള്ള വസ്ത്രവും, വെള്ള ഓയില്‍ മുണ്ട് കൊണ്ടുള്ള 
തലേ കെട്ടും കണ്ടപ്പോള്‍ വലുതാകുമ്പോള്‍ ഒരു മോല്യേരു 
ആകണമെന്ന് ആഗ്രഹിച്ചിരുന്നു.

*വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ സ്കൂള്‍ ഓഫീസ് റൂമില്‍ 
ടീച്ചര്‍മാര്‍ ബിരിയാണി തിന്നുന്ന മണം വരുമ്പോള്‍ ഒത്തിരി 
കൊതിച്ചിട്ടുണ്ട് വലുതാകുമ്പോള്‍ ഒരു മാഷാകണം എന്ന്.

*പെരുന്നാള്‍ ദിവസം തുന്നാന്‍ കൊടുത്ത കുപ്പായം 
മേടിക്കാന്‍ ചെല്ലുമ്പോള്‍ തുന്നി കഴിഞ്ഞിട്ടില്ല ,നാളെ 
തരാം എന്ന് ടൈലര്‍ പറഞ്ഞു മടക്കി വിടുമ്പോള്‍ 
ഒത്തിരി പൂതിപെട്ടിട്ടുണ്ട് ഒരു ടൈലര്‍ ആകണമെന്ന്.

*കല്ല്യാണവീടുകളില്‍ നിന്നും ജീപ്പില്‍ പുതിയാപ്ലതുണ 
പോകുമ്പോള്‍ മറ്റുള്ള ജീപ്പുകളെ പിന്നിലാക്കി ഞാന്‍ കയറിയ 
ജീപ്പ് മുന്നിലെത്തുമ്പോള്‍ ജീപ്പ് ഡ്രൈവര്‍ ആകണമെന്ന് 
ഒത്തിരിയാഗ്രഹിച്ചിരുന്നു.

*ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു പോകുമ്പോള്‍ ശ്രീ ഹരി 
ബസ്സിലെ കാക്കകുട്ടി ഡ്രൈവര്‍ സ്ടിയറിങ്ങില്‍ കടന്നു കൊണ്ടുള്ള 
വളവുകള്‍ ഓടിക്കുമ്പോള്‍ ഒരു ബസ്സ്‌ ഡ്രൈവര്‍ ആകണമെന്ന് 
കൊതിച്ചിട്ടുണ്ട്.

*അമ്പത് പൈസ കൊടുത്ത് സ്കൂള്‍ ഹാളില്‍ നിന്നും ആദ്യമായി 
കണ്ട സിനിമയിലെ കള്ളന്മാരെ പോലീസ് അടിച്ചു വീഴ്ത്തുമ്പോള്‍ 
ഒരു പോലീസുകാരനേലും ആകണമെന്ന് കൊതിച്ചു.
---------------------------------------------------------------------------------------------
"ഒരു കൈതൊഴില്‍ കയ്യിലുണ്ടെങ്കി എത്യേനെ പോയാലും 
ഒരു കിലോ അരിക്കുള്ള വക കിട്ടും " 
എന്റുപ്പ എപ്പോഴും പറയാറുള്ള വാക്കുകള്‍ !!!



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ